എഡ്മിന്‍റൻ : ആൽബർട്ട കാനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി മാർക്ക് കാർണി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപില്ലാതെ ജി7 സമ്മേളനം രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇരുലോകനേതാക്കളുമായി മാർക്ക് കാർണി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ജി7 നേതാക്കളുടെ പ്രഭാതഭക്ഷണ സെഷനിൽ പങ്കെടുക്കാൻ പോകുന്ന സെലെൻസ്‌കിയുമായി കാർണി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും. ബ്രസീൽ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായുള്ള ചർച്ചയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും മോദി-കാർണി കൂടിക്കാഴ്ച.

അതേസമയം ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കെ മോദിയുടെ സന്ദർശനം സിഖ് വിഘടനവാദ ഗ്രൂപ്പുകളിൽ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായി.