വൻകൂവർ : ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ബിഷ്‌ണോയി സംഘത്തിനെതിരെ കനേഡിയൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും ലോറൻസ് ബിഷ്‌ണോയി സംഘത്തിന് ബന്ധമുണ്ടെന്ന് പ്രീമിയർ ഡേവിഡ് എബി പറയുന്നു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ പ്രവിശ്യകളിലെ ബിസിനസ്സ് ഉടമകളെ ഭീഷണിപ്പെടുത്താനും കൊള്ളയടിക്കാനും ശ്രമിക്കുന്നതായി ഡേവിഡ് എബി ആരോപിച്ചു.

പൊലീസ് അന്വേഷണത്തെ സഹായിക്കാനുതകുന്ന തരത്തിൽ ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്ത് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡ്മിന്‍റൻ, ബ്രാംപ്ടൺ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ഈ കൊള്ളയടിക്കൽ ഭീഷണി നടക്കുന്നുണ്ടെന്ന് എബി അഭിപ്രായപ്പെട്ടു. കൊള്ളയടിക്കൽ ഭീഷണിയെ നേരിടാൻ RCMP ടാസ്‌ക് ഫോഴ്‌സ് ഇതിനകം പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഈ പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പരമ്പരാഗത പൊലീസിങ് രീതികൾ പര്യാപ്തമല്ലെന്ന് എബി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘം, ഇന്ത്യൻ സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കും നേരെയുള്ള ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ ആരോപണം നേരിടുന്നുണ്ട്.