ഓട്ടവ : സ്പെയിനിലെ ഇന്ത്യൻ സ്ഥാനപതി ദിനേശ് കെ പട്‌നായകിനെ കാനഡയിലെ പുതിയ ഹൈക്കമ്മീഷണറായി നിയമിക്കുമെന്ന് സൂചന. ആൽബർട്ടയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ-കാനഡ നയതന്ത്രബന്ധം ശക്തമായതോടെയാണ് തീരുമാനം. ദിനേശ് കെ പട്‌നായകിന് പകരം ആസിയാൻ സംഘടനയിൽ ഇന്ത്യയുടെ ദൗത്യതലവനായ ജയന്ത് ഖോബ്രാഗഡെയായിരിക്കും സ്പെയിനിൽ ഇന്ത്യൻ സ്ഥാനപതിയാവുക.

1990-ലെ ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചിലുള്ള ദിനേശ് കെ പട്‌നായക് ബ്രിട്ടനിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി 2016 മുതൽ 2018 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ 30 വർഷത്തിലധികം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനകത്തും പുറത്തുമുള്ള വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജിനീവ, ധാക്ക, ബെയ്ജിംഗ്, വിയന്ന എന്നിവിടങ്ങളിൽ സ്ഥാനപതിയായും ആഫ്രിക്ക, യൂറോപ്പ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. 2009 മുതൽ 2012 വരെ ഓസ്ട്രിയയിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, 2012 മുതൽ 2015 വരെ കംബോഡിയയിൽ ഇന്ത്യൻ അംബാസഡർ, 2015 മുതൽ 2016 വരെ മൊറോക്കോയിലെ ഇന്ത്യൻ ദൗത്യതലവൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഖലിസ്ഥാന്‍ അനുകൂല വിഘടനവാദി ലീഡർ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും കഴിഞ്ഞ വര്‍ഷം ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു.