വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിലുള്ള ട്രക്കിങ് കമ്പനിക്ക് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ ബന്ധു രഘ്ബീർ സിങ് നിജ്ജാറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. ബിഷ്‌ണോയി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് രഘ്ബീർ ആരോപിക്കുന്നു. വെടിവെപ്പിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രഘ്ബീർ സിങ് നിജ്ജാറിന്‍റെ സ്ഥാപനത്തിന് നേരെ ഒരു ദിവസത്തിനുള്ളിൽ രണ്ടു തവണ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച വാഹനത്തിലെത്തിയ പ്രതികൾ സ്ഥാപനം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതോടെ ഈ ശ്രമം ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതായും സറേ പൊലീസ് സർവീസ് (എസ്‌പിഎസ്) റിപ്പോർട്ട് ചെയ്തു.

ബിഷ്‌ണോയി സംഘത്തിൽ നിന്നും മുമ്പും ഭീഷണി ഉണ്ടായിരുന്നതായി രഘ്ബീർ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്‍റെ വീടിനു നേരെയും സമാനമായ ഒരു ആക്രമണം നടന്നതായി രഘ്ബീർ അറിയിച്ചു. കൂടാതെ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നടത്താൻ ബിഷ്‌ണോയി സംഘം രാജ്യാന്തര വിദ്യാർത്ഥികളെ ഉപയോഗിക്കുന്നുണ്ടെന്നും രഘ്ബീർ സിങ് ആരോപിച്ചു.