വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കന്‍ തക്കാളിക്കര്‍ഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയാണ് ഈ തീരുവ ചുമത്തല്‍. എന്നാല്‍ മെക്‌സിക്കോയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തക്കാളിക്ക് തീരുവ ഏര്‍പ്പെടുത്തിയത് എന്നാണ് വിവരം. അമേരിക്കന്‍ വിപണിയിലെത്തുന്ന തക്കാളിയുടെ ഏകദേശം 70 ശതമാനവും മെക്‌സിക്കോയില്‍ നിന്നാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു.
ഈ നീക്കം അമേരിക്കന്‍ കര്‍ഷകര്‍ക്ക് ഒരു പരിധി വരെ പ്രയോജനം ചെയ്‌തേക്കാമെങ്കിലും, വലിയ തോതിലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ തക്കാളി വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പ്രഭാത ഭക്ഷണത്തിലുള്‍പ്പെടെ തക്കാളി വിഭവങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്കക്കാര്‍ക്ക് ഈ വിലക്കയറ്റം തിരിച്ചടിയായേക്കും. വില കുറഞ്ഞ തക്കാളി ഇറക്കുമതി മൂലം നീതിപൂര്‍വമായ മത്സരം സാധ്യമാകുന്നില്ലെന്ന ആശങ്ക അമേരിക്കന്‍ കര്‍ഷകര്‍ പങ്കുവച്ചിരുന്നു.

തീരുവ വന്നതോടെ ചില്ലറ വില്‍പ്പനയ്‌ക്കെത്തുന്ന തക്കാളിയുടെ വിലയില്‍ 8.5 ശതമാനം വിലക്കയറ്റമുണ്ടായേക്കുമെന്ന് അമേരിക്കയിലെ ഫ്രഷ് പ്രൊഡ്യൂസ് അസോസിയേഷന്‍ പ്രസിഡന്റ് ലാന്‍സ് ജംഗ്മെയര്‍ പറഞ്ഞു. മെക്‌സിക്കന്‍ തക്കാളിയെ കൂടുതല്‍ ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ 10 ശതമാനം വരെ വില ഉയരുമെന്നും മറ്റുള്ള ഇടങ്ങളില്‍ 6 ശതമാനം വര്‍ധനവ് അനുഭവപ്പെടാമെന്നും വ്യാപാര ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ, യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30% തീരുവയും, കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 35% തീരുവയും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തക്കാളി തീരുവ ഏര്‍പ്പെടുത്തിയത്. അമേരിക്കയുടെ വ്യാപാര നയങ്ങളുമായി ബന്ധപ്പെട്ട് ട്രംപിന്റെ പുതിയ നീക്കങ്ങള്‍ ആഗോള തലത്തില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.