വാഷിംഗ്ടൺ ഡി സി : ജെഫ്രി എപ്സ്റ്റീന് അശ്ലീലം നിറഞ്ഞ ജന്മദിനക്കത്ത് അയച്ചു എന്നതരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേണലിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 1,000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫ്ലോറിഡയിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ ട്രംപ് കേസ് ഫയൽ ചെയ്തത്. പത്രത്തിന്‍റെ അവകാശവാദങ്ങള്‍ ‘തെറ്റായതും, അപകീര്‍ത്തികരവും, അടിസ്ഥാനരഹിതവും, അവഹേളിക്കുന്നതും’ ആണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം കേസിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

2003-ൽ ജെഫ്രി എപ്സ്റ്റീന് അയച്ച ജന്മദിന സന്ദേശത്തിൽ ട്രംപിന്‍റെ പേരും നഗ്നയായ ഒരു സ്ത്രീയുടെ ചിത്രവും ഉണ്ടായിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ട് തള്ളിയ ട്രംപ് കത്ത് വ്യാജമാണെന്നും പറയുന്നു. ജേണലിന്‍റെ പ്രസാധകരായ ഡൗ ജോണ്‍സ് & കമ്പനിയെയും അതിന്‍റെ മാതൃ കമ്പനിയായ ന്യൂസ് കോര്‍പ്പറേഷനെയും കേസില്‍ പരാമര്‍ശിക്കുന്നു. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരായ ജോസഫ് പലാസോളോ, ഖദീജ സഫ്ദര്‍, മര്‍ഡോക്ക്, ഡൗ ജോണ്‍സ് സിഇഒ റോബര്‍ട്ട് തോംസണ്‍ എന്നിവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.