ഓട്ടവ : പുതിയ വ്യാപാര, സുരക്ഷാ ബന്ധത്തെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി മാർക്ക് കാർണിയും ചർച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉടൻ തന്നെ വീണ്ടും കൂടിക്കാഴ്ച നടത്താൻ ഇരുവരും തീരുമാനിച്ചതായും യുക്രെയ്നിലും യൂറോപ്പിലും “ദീർഘകാല സമാധാനം” എന്ന വിഷയത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായും പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടം കനേഡിയൻ ഇറക്കുമതിക്ക് 35% തീരുവ ചുമത്തിയിട്ടുണ്ട്. എന്നാൽ, മിക്ക സാധനങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് കീഴിലാണ്. സ്റ്റീൽ, അലുമിനിയം, ചെമ്പ്, ഓട്ടോമൊബൈലുകൾ എന്നിവയ്ക്കും തീരുവ യുഎസ് തീരുവ നിലവിലുണ്ട്.

അതേസമയം, കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതും ഹെയ്തിയുടെ സുരക്ഷയും ഗാസയിലെ നിലവിലെ പ്രതിസന്ധിയും ഇരുവരുടെയും കൂടിക്കാഴ്ചയിൽ ഉൾപ്പെട്ടിരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
