കീവ് : ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നും സെലൻസ്കി പ്രതികരിച്ചു. റഷ്യക്കെതിരെ കൂടുതൽ ഉപരോധം ചുമത്താൻ ട്രംപ് ഒരുങ്ങുന്നതിനിടെയാണ് വൊളോഡിമിർ സെലെൻസ്കിയുടെ പ്രതികരണം. ‘‘റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്’’, സെലെൻസ്കി പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ ട്രംപ് അധികത്തീരുവ ചുമത്തിയത്. യുക്രെയ്നിനെതിരായ ആക്രമണങ്ങൾ തുടരുന്ന റഷ്യ കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതേസമയം, റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമം തുടരുകയാണ്.