ഓട്ടവ : രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ പറുദീസയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കാനഡ, ഈ വർഷം കടുത്ത നിയന്ത്രണമാണ് കുടിയേറ്റ നയത്തിൽ സ്വീകരിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. നിയന്ത്രണം കടുപ്പിച്ച കാനഡ ഇന്ത്യക്കാരുൾപ്പെടെയുള്ള രാജ്യാന്തര വിദ്യാർത്ഥികളുടെ വീസ അപേക്ഷകളിൽ ഭൂരിഭാഗവും നിരസിക്കുകയാണ്. ഭവന ക്ഷാമം, അടിസ്ഥന സൗകര്യ സമ്മര്‍ദ്ദങ്ങള്‍, ദേശീയ, പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദ്ദം തുടങ്ങിയവയാണ് കാനഡയെ കുടിയേറ്റ നിയന്ത്രണത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. കാനഡ 2025 ൽ 437,000 പഠന പെർമിറ്റുകളാണ് നൽകുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 10% കുറവാണ്.

2025-ൽ, കാനഡ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്റ്റുഡൻ്റ് വീസ അപേക്ഷകളിൽ 80% നിരസിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ളവരുടെ അപേക്ഷകളാണ് ഏറ്റവും കൂടുതൽ നിരസിക്കപ്പെട്ടത്. കനേഡിയൻ സർക്കാർ അവതരിപ്പിച്ച ഡാറ്റ പ്രകാരം 2024-ൽ കാനഡ ഏകദേശം 1.88 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. രണ്ട് വർഷം മുമ്പ്, ഈ സംഖ്യ ഇതിന്‍റെ ഇരട്ടിയിലധികമായിരുന്നു.

അതേസമയം ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ മുൻഗണനാക്രമവും മാറിയിട്ടുണ്ട്. കാനഡയെ മറികടന്ന് ജർമനി ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ടരാജ്യമായി മാറി. 31% ഇന്ത്യൻ വിദ്യാർത്ഥികൾ ജർമനിയെ തിരഞ്ഞെടുത്തപ്പോൾ കാനഡയെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം 2022-ൽ 18% ആയിരുന്നത് 2024-ൽ 9% ആയി കുറഞ്ഞു.