വൻകൂവർ : നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധം ആരംഭിച്ച് ഖലിസ്ഥാൻ അനുകൂലികൾ. 325 ഹോവ് സ്ട്രീറ്റിലെ കോൺസുലേറ്റിന് മുന്നിൽ ഇന്ന് രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഉപരോധം രാത്രി എട്ടു വരെ തുടരും. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്‍റെ പങ്കിനെക്കുറിച്ച് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻ്റിൽ ആരോപണം ഉന്നയിച്ച് രണ്ട് വർഷം തികയുന്ന വേളയിലാണ് ഉപരോധം.

കാനഡയിലെ സിഖ് ആക്ടിവിസ്റ്റുകളെ ഇന്ത്യൻ സർക്കാർ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നും ഇതിൽ ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് സമാധാനപരമായ പ്രതിഷേധ സമരം നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. നിജ്ജാർ കൊലപാതകം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷവും, കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾ ഖലിസ്ഥാൻ റഫറണ്ടം സംഘാടകരെ ലക്ഷ്യമിട്ട് രഹസ്യ നിരീക്ഷണവും ഭീഷണിയും തുടരുന്നതായി ഖലിസ്ഥാൻ അനുകൂലികൾ ആരോപിക്കുന്നു. കൂടാതെ നിജ്ജാറിന്‍റെ മരണശേഷം ഖലിസ്ഥാന്‍ ജനഹിതപരിശോധനാ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ഇന്ദര്‍ജീത് സിങ് ഗോസലിന് സംരക്ഷണം നല്‍കാന്‍ ആര്‍സിഎംപി നിര്‍ബന്ധിതായ സാഹചര്യത്തിലേക്കെത്തുന്ന തരത്തിലുള്ള ഗുരുതരഭീഷണി തങ്ങള്‍ക്കെതിരെ നിലനിൽക്കുന്നതായും സംഘാടകർ പറയുന്നു. ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് സംഘടന പ്രസ്താവനയില്‍ ആരോപിച്ചു. ഇന്ത്യയും കാനഡയും നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഖലിസ്ഥാൻ അനുകൂലികളുടെ നീക്കമുണ്ടായിരിക്കുന്നത്.