ഹാലിഫാക്സ് : മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷവും കരാറിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡൽഹൗസി സർവകലാശാലയിലെ പാർട്ട് ടൈം ഫാക്കൽറ്റി അംഗങ്ങൾ സമരത്തിനൊരുങ്ങുന്നു. വേതന വർധന, തൊഴിൽ സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നീ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും അധ്യാപകർ ഉന്നയിക്കുന്നത്. ഓഗസ്റ്റിൽ, പണിമുടക്കിന് അനുകൂലമായി യൂണിയൻ അംഗങ്ങളിൽ 87.7% പേർ വോട്ട് ചെയ്തിരുന്നു.

2024 ഓഗസ്റ്റ് മുതൽ കരാറില്ലാതെയാണ് അധ്യാപകർ ജോലി ചെയ്യുന്നതെന്ന് സർവകലാശാലയിലെ പാർട്ട് ടൈം ഫാക്കൽറ്റിയെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് 3912 പറയുന്നു. ഒക്ടോബർ 20-ന് വീണ്ടും കരാർ ചർച്ച ആരംഭിക്കും. തുടർന്നും കരാറിലെത്തിയില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയൻ വക്താവ് അറിയിച്ചു.

സമരം ആരംഭിച്ചാൽ ഈ വർഷം ഡൽഹൗസി സർവകലാശാലയെ ബാധിക്കുന്ന രണ്ടാമത്തെ പണിമുടക്കായിരിക്കും ഇത്. ഓഗസ്റ്റിൽ, ഡൽഹൗസി ഫാക്കൽറ്റി അസോസിയേഷനും (ഡിഎഫ്എ) സർവകലാശാലയും തമ്മിലുള്ള ചർച്ച രാജയപ്പെട്ടതിനെത്തുടർന്ന് ഏകദേശം 1,000 ലൈബ്രേറിയൻമാർ, പ്രൊഫസർമാർ, മറ്റ് അധ്യാപക ജീവനക്കാർ എന്നിവർ പണിമുടക്കിയിരുന്നു. സെപ്റ്റംബർ മധ്യത്തിൽ ഡിഎഫ്എ ഒരു പുതിയ കരാറിൽ ഒപ്പുവച്ചതോടെ ആ സമരം അവസാനിച്ചു.