വാഷിങ്ടൺ : അമേരിക്കയിലെ സർവ്വമേഖലകളെയും പ്രതിസന്ധിയിലാക്കി അടച്ചുപൂട്ടല്‍ നാലാം ആഴ്ച്ചയിലേക്ക് കടന്നു. അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഏഴരലക്ഷത്തോളം ഫെഡറല്‍ ജീവനക്കാരാണ് ശമ്പളമില്ലാതെ അവധിയില്‍ തുടരുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ അടച്ചുപൂട്ടട്ടലിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 കാലയളവിലെ 35 ദിവസം നീണ്ട ഷട്ട്ഡൗണാണ് ഏറ്റവും ദൈര്‍ഘ്യമേറിയത്. നവംബര്‍ അഞ്ചുവരെ ഷട്ട്ഡൗണ്‍ നീണ്ടാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണായി ഇത് മാറും.

അത്യാവശ്യ വിഭാഗങ്ങളൊഴിച്ചുള്ള ഫെഡറല്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ ആഴ്ച്ചകളായി വൈകുകയാണ്. ഒബാമാ കെയര്‍ പദ്ധതി ഉള്‍പ്പെടെ യുള്ളവയുടെ കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്മാര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് ഇപ്പോഴത്തെ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതില്‍ തീരുമാനാമാകാതെ തുടരുന്നത്. ഫെഡറല്‍ ഏജന്‍സികള്‍ക്ക് പണം അനുവദിക്കുന്നതിനുള്ള ധനവിനിയോഗ ബില്ല് സെനറ്റില്‍ 11-ാം തവണയും പാസാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ ഏഴരലക്ഷത്തിലധികം ഫെഡറല്‍ ജീവനക്കാരാണ് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. പൊതു സുരക്ഷയ്ക്ക് അത്യാവശ്യമായ സൈനിക ഉദ്യോഗസ്ഥര്‍, നിയമ നിര്‍വഹണ ഉദ്യോഗസ്ഥര്‍, അതിര്‍ത്തി സംരക്ഷണ ഉദ്യോഗസ്ഥര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ എന്നിവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്.
