വിനിപെഗ് : ഒരു മാസത്തിനിടെ മാനിറ്റോബയിലെ അഞ്ച് ഫാമുകളിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) റിപ്പോർട്ട് ചെയ്തു. ഹാനോവർ റീജനൽ മുനിസിപ്പാലിറ്റിയിൽ ഒന്നും ബിഫ്രോസ്റ്റ്-റിവർട്ടണിലും സ്റ്റെ റോസിലുമുള്ള ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒക്ടോബർ 9 നും 25 നും ഇടയിലാണ് ഈ ഫാമുകളിൽ അണുബാധ കണ്ടെത്തിയത്. 2025 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് പ്രവിശ്യയിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷിപ്പനി ബാധിച്ച മാനിറ്റോബയിലെ എല്ലാ ഫാമുകളിലും ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവിടെ കടുത്ത നിയന്ത്രണങ്ങളും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.

ഏവിയൻ ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി
കോഴികൾ, ടർക്കികൾ, കാടകൾ എന്നിവയുൾപ്പെടെ നിരവധി ഇനം പക്ഷികളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് പക്ഷിപ്പനി. അപൂർവ സന്ദർഭങ്ങളിൽ, ഇത് മനുഷ്യരിലേക്ക് പകരാം. വൈറസ് ബാധിച്ച കോഴികളുമായുള്ള സമ്പർക്കത്തിലൂടെയും മലിനമായ വളം, ചപ്പുചവറുകൾ, വസ്ത്രങ്ങൾ, വെള്ളം, പാദരക്ഷകൾ, ഉപകരണങ്ങൾ എന്നിവയിലൂടെയും പടരും. എന്നാൽ, പാകം ചെയ്ത കോഴിയിറച്ചിയോ മുട്ടയോ കഴിക്കുന്നതിലൂടെ പക്ഷിപ്പനി പടരാറില്ല.
