ഓട്ടവ : കനേഡിയൻ റൈഫിളുകൾ റഷ്യൻ സ്‌നൈപ്പർമാരുടെ കൈകളിൽ എത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക കയറ്റുമതി നിയന്ത്രണം കാനഡയ്ക്ക് ഉണ്ടെന്നും റഷ്യൻ സ്‌നൈപ്പർമാർക്ക് കനേഡിയൻ നിർമ്മിത തോക്കുകൾ ലഭിച്ചത് വളരെ ഗൗരവമായി എടുക്കുന്നതായും അനിത ആനന്ദ് പറഞ്ഞു. ചില തോക്കുകൾ യുദ്ധക്കളത്തിൽ നിന്ന് പിടിച്ചെടുത്തതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാൽ, മറ്റുള്ളവ പുതിയ തോക്കുകളാണ്. അതേസമയം തന്‍റെ കമ്പനി റഷ്യയിലേക്ക് തോക്കുകൾ കയറ്റുമതി ചെയ്യുന്നില്ലെന്നും കാനഡയുടെ കയറ്റുമതി നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും റൈഫിളുകളുടെ നിർമ്മാണ കമ്പനിയായ കാഡെക്സ് ഡിഫൻസ് അറിയിച്ചു.

റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും റഷ്യൻ സ്‌നൈപ്പർമാർക്ക് കെബെക്ക് നിർമ്മിത തോക്കുകൾ ലഭിച്ചതായി ഒരു കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യൻ സോഷ്യൽ മീഡിയ ചാനലുകളിലെ ഫോട്ടോകളിൽ കനേഡിയൻ റൈഫിളുകളുമായി നിൽക്കുന്ന റഷ്യൻ സൈനികരുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ “സമഗ്രമായ അന്വേഷണം” ആവശ്യമാണെന്ന് കാനഡയിലെ യുക്രെയ്‌ൻ അംബാസഡർ ആൻഡ്രി പ്ലഖോട്‌നിയുക്ക് പറഞ്ഞു. കനേഡിയൻ ആയുധങ്ങൾ എതിരാളികളുടെ കൈകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഫെഡറൽ സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷ വിദേശകാര്യ നിരൂപകൻ മൈക്കൽ ചോങ് പറയുന്നു. കനേഡിയൻ ആയുധങ്ങൾ റഷ്യയിലേക്ക് പോയത് “നിർഭാഗ്യകരം” എന്ന് പറഞ്ഞ എൻഡിപി, റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ മെച്ചപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
