എഡ്മിന്‍റൻ : ആൽബർട്ടയിൽ മൂന്നാഴ്ചയിലേറെയായി തുടർന്ന അധ്യാപക സമരം അവസാനിപ്പിച്ച ബാക്ക് ടു സ്കൂൾ ആക്ടിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് 51,000 അധ്യാപകരോട് ജോലിയിൽ പ്രവേശിക്കാൻ പ്രവിശ്യാ സർക്കാർ ഉത്തരവിട്ടിരുന്നു. പല സ്കൂൾ ബോർഡുകളും ക്ലാസുകൾ പുനരാരംഭിക്കുമെങ്കിലും, ഡിപ്ലോമ പരീക്ഷകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മാറ്റങ്ങളോ കാലതാമസമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം അധ്യാപകരെ പിന്തുണച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്ന് ക്ലാസ്സുകൾ ഉപേക്ഷിച്ച് പ്രതിഷേധിക്കുമെന്ന് എഡ്മിന്‍റൻ സ്റ്റുഡൻ്റ് അഡ്വക്കസി അസോസിയേഷൻ എക്സിക്യൂട്ടീവ് 16 വയസ്സുള്ള മാറ്റിൽഡ ബാരൺ പറഞ്ഞു. ബാരണും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ESAA, നിയമസഭയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അടുത്തിടെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ആൽബർട്ട സ്റ്റുഡൻ്റ്-വാക്ക്ഔട്ട് അസോസിയേഷൻ (ASA) അധ്യാപകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവിശ്യയിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
