മുംബൈ: ഐ.സി.സി വനിതാ ഏകദിന ലോക കിരീടം സ്വന്തമാക്കി ചരിത്രത്തിലേക്ക് കാൽതൊട്ട് ഇന്ത്യൻ പെണ്‍ക്കരുത്ത്. നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി ലോകകിരീടത്തിൽ മുത്തമിട്ടത്. 52 റൺസിനാണ് ഇന്ത്യ ഫൈനലിൽ വിജയിച്ചത്. ഇന്ത്യ 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തിൽ കാലിടറിയില്ല. സ്മൃതി മന്ഥന (58 പന്തില്‍ 45), ഷഫാലി വര്‍മ (78ല്‍ 87), ജെമിമ റോഡ്രിഗസ് (37ല്‍ 24), ദീപ്തി ശര്‍മ (58ല്‍ 58), റിച്ച ഘോഷ് (24ല്‍ 34) എന്നിവരുടെ അമ്പരപ്പിക്കുന്ന ബാറ്റിംഗാണ് മികച്ച ടോട്ടല്‍ പടുത്തുയർത്താൻ ഇന്ത്യയ്‌ക്ക് കരുത്തായത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20ഉം അമന്‍ജോത് കൗര്‍ 12ഉം റണ്‍സെടുത്തപ്പോൾ രാധ യാദവ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി അയബോംഗ കാക മൂന്നും നോങ്കുലുലേകു മ്ലാബ, നഡിനെ ഡി ക്ലെര്‍ക്ക്, ക്ലോയെ ട്രയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.വനിതാ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് സമ്മാനത്തുക. 4.48 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 39.78 കോടി രൂപ) ജേതാക്കള്‍ക്ക് ലഭിക്കുക. റണ്ണേഴ്സ് അപിന് 2.24 ദശലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. സെപ്റ്റംബറിലാണ് ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ചത്. ടൂര്‍ണമെന്‍റില്‍ ആകെ സമ്മാനത്തുകയായി വിതരണം ചെയ്യുന്നത് 13.88 ദശലക്ഷം ഡോളര്‍ (ഏകദേശം 123 കോടി രൂപ) ആണ്. 2022 ലെ ലോകകപ്പിലെ സമ്മാനത്തുകയെക്കാള്‍ 297 ശതമാനം കൂടുതലാണിത്. പുരുഷ ലോകകപ്പ് ജേതാക്കള്‍ക്ക് 4 മില്യണ്‍ ഡോളറായിരുന്നു സമ്മാനത്തുക.
