ഡബ്ലിൻ : അയർലൻഡിലെ ജനങ്ങൾക്ക് ഉറക്കം കുറയുന്നതായി റിപ്പോർട്ട്. നിലവിൽ, രാജ്യത്ത് മൂന്നിലൊന്ന് ആളുകൾക്കും രാത്രിയിൽ ആറ് മണിക്കൂറിൽ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെന്ന് ‘ഹെൽത്തി അയർലൻഡ്’ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. . ഇത് കോവിഡ് മഹാമാരിക്ക് മുൻപുള്ള 25 ശതമാനത്തിൽ നിന്ന് 32 ശതമാനമായി വർധിച്ചു. ആരോഗ്യത്തിന് എട്ട് മണിക്കൂർ ഉറക്കം ശുപാർശ ചെയ്യുമ്പോൾ, ശരാശരി ആളുകൾ 6.9 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. മധ്യവയസ്‌കരായവരും പ്രായമായവരുമായ സ്ത്രീകളിലാണ് ഉറക്കക്കുറവ് കൂടുതലായി കണ്ടുവരുന്നത്. സിഗരറ്റ് വലിക്കുന്ന ശീലം ഉപേക്ഷിക്കാൻ ആളുകൾ പാടുപെടുന്നതായും കണ്ടെത്തലുണ്ട്. കൂടാതെ, യുവതികൾക്കിടയിൽ ദോഷകരമായ മദ്യപാനം വർധിച്ചു വരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പുകവലി നിരോധനത്തിലും പ്രചാരണങ്ങളിലും അയർലൻഡ് മുൻപന്തിയിലായിട്ടും, 2019 മുതൽ പരമ്പരാഗത സിഗരറ്റ് വലിക്കുന്നവരുടെ തോത് 17 ശതമാനമായി തുടരുകയാണ്. 20 മുതൽ 24 വരെ വയസ്സിനിടയിലുള്ളവരാണ് പുകയിലയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. അതേസമയം, 8% പേർ ദിവസേനയോ ഇടയ്ക്കിടയ്‌ക്കോ ഇ-സിഗരറ്റുകൾ (വേപ്പുകൾ) ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 15 മുതൽ 24 വരെ വയസ്സിനിടയിലുള്ള സ്ത്രീകളാണ് മുന്നിൽ. മദ്യപിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, ദോഷകരമായ മദ്യപാനത്തിൽ ഇപ്പോൾ മുൻപന്തിയിൽ 15 മുതൽ 24 വരെയുള്ള പ്രായക്കാരാണ്, പ്രത്യേകിച്ച് ഈ പ്രായപരിധിയിലുള്ള സ്ത്രീകളിൽ വർധനയുണ്ടായി. സർവേയിൽ പങ്കെടുത്തവരിൽ ഏറ്റവും സാധാരണയായി കണ്ട രോഗാവസ്ഥ ഉയർന്ന രക്തസമ്മർദ്ദം (8%) ആണ്. ജനങ്ങളുടെ ദീർഘകാല ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നയങ്ങൾ വികസിപ്പിക്കാൻ ഈ റിപ്പോർട്ട് സഹായിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. മേരി ഹോർഗൻ പറഞ്ഞു.
