എഡ്മിന്റൻ : മിനിമം വേതനം വർധിപ്പിക്കുന്നതിനുള്ള നിയമ നിർമാണത്തിന് (ബിൽ 201, Protect Workers’ Pay Act) ആൽബർട്ട നിയമസഭയിൽ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. 2018 മുതൽ മണിക്കൂറിന് 15 ഡോളർ ആയി തുടരുന്ന മിനിമം വേതനം, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 1 ഡോളർ വർധിപ്പിച്ച് 2027 ഒക്ടോബറോടെ 18 ഡോളർ ആക്കുക എന്നതാണ് എൻഡിപി അവതരിപ്പിച്ച ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, യുവ തൊഴിലാളികൾക്ക് നിലവിലുള്ള കുറഞ്ഞ വേതനം ഒഴിവാക്കാനും, ടിപ്പുകൾ പൂർണ്ണമായും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.

ബിൽ പാസായാൽ തൊഴിലാളികൾക്ക് ന്യായമായ വേതനം ലഭിക്കുമെന്ന് എൻഡിപി ലീഡർ നഹീദ് നൻഷി പറയുന്നു. എന്നാൽ, വേതനം വർധിപ്പിക്കുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ഭീഷണിയാവുകയും, യുവജന തൊഴിലില്ലായ്മ നിരക്ക് വീണ്ടും വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ഭരണകക്ഷിയായ യുസിപി സർക്കാരിന്റെ നിലപാട്. മുൻപ് മിനിമം വേതനം കൂട്ടിയത് യുവജനങ്ങൾക്ക് ഇരുപത്തി ഒന്നായിരത്തിലധികം ജോലികൾ നഷ്ടപ്പെടുത്താൻ കാരണമായെന്ന് യുസിപി പറയുന്നു. ബിൽ പാസാകണമെങ്കിൽ യുസിപി അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. മിനിമം വേതനം ഉപഭോക്തൃ വില സൂചികയുമായി (CPI) ബന്ധിപ്പിച്ച് ജീവിതച്ചെലവിന് അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാനും ബിൽ നിർദ്ദേശിക്കുന്നുണ്ട്.
