വാഷിങ്ടൺ : യുഎസ്-മെക്സിക്കോ-കാനഡ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റെടുക്കുന്ന വിദേശികൾക്കുള്ള വീസ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതിനായി വീസ അഭിമുഖങ്ങൾക്കുള്ള അപ്പോയിന്റ്മെൻ്റുകളിൽ ഫുട്ബോൾ ആരാധകർക്ക് മുൻഗണന നൽകും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇതിൽ 11 യുഎസ് നഗരങ്ങളിൽ മത്സരങ്ങൾ നടക്കും.

വീസ പ്രോസ്സസിങ് കാര്യക്ഷമമാക്കുന്നതിനായി 400 കോൺസുലർ ഓഫീസർമാരെ അധികമായി നിയമിച്ചതായും ചില രാജ്യങ്ങളിൽ ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. കൂടാതെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ പ്രോസ്സസിങ് സമയം 60 ദിവസമോ അതിൽ താഴെയോ ആയി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോകകപ്പിനായി 50 ലക്ഷം മുതൽ ഒരു കോടി വരെ ആളുകൾ അമേരിക്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ അറിയിച്ചു. 212 രാജ്യങ്ങളിൽ നിന്നായി പത്ത് ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിട്ടുണ്ട്. ലോകകപ്പ് 3000 കോടി ഡോളറിന്റെ (US$30 billion) വരുമാനവും രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
