വൻകൂവർ: കുട്ടികളുടെ ജീവിതത്തിൽ നിരന്തരമായ ആശങ്കകൾ നൽകുന്ന അലർജികളോട് വിട പറയാൻ നേരമായെന്ന് സൂചന. ബി.സി ചിൽഡ്രൻസ് ഹോസ്പിറ്റലിലും യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലും നടന്നുകൊണ്ടിരിക്കുന്ന ഒരു പുതിയ പഠനമാണ് ഈ ശുഭവാർത്ത പങ്കുവയ്‌ക്കുന്നത്. ഓറൽ ഇമ്മ്യൂണോതെറാപ്പി (Oral Immunotherapy – OIT) എന്ന നൂതന ചികിത്സാരീതിയാണിത്. അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങളോട് കുട്ടികളിൽ സഹിഷ്ണുത (Tolerance) വളർത്താൻ സഹായിക്കുന്ന ഒരു പ്രോട്ടോക്കോൾ ആണിതെന്ന് ചുരുക്കത്തിൽ പറയാം. വളരെ ചെറിയ അളവിൽ ചികിത്സ തുടങ്ങി ക്രമേണ അത് കൂട്ടുകയും കുട്ടികളുടെ പ്രതിരോധശേഷിയെ ഉയർത്തുന്നതുമായ രീതിയാണിത്. ഇങ്ങനെ അവരുടെ പ്രതിരോധശേഷി കൂട്ടിക്കൊണ്ടു തന്നെ എല്ലാ ദിവസവും ചെറിയ അളവിൽ അലർജിയുണ്ടാക്കുന്ന ഭക്ഷണം നൽകും. ഒടുവിൽ പൂർണ്ണ അളവിൽ ഭക്ഷണം കഴിക്കാൻ കഴിയുന്നതുവരെ ഇതേ രീതിയിൽ മുന്നോട്ടുപോകുമെന്ന് പ്രോഗ്രാമിന്റെ സഹസ്ഥാപകരിൽ ഒരാളായ ഡോ. ലിയാൻ സൂളർ വിശദീകരിച്ചു.

ഒരു വയസ്സ് തികയുന്നതിനുമുമ്പ് ഏഴ് അലർജികൾ കണ്ടെത്തിയ മകൻ റെഡ്ഫോർഡിന് ജീവിതകാലം മുഴുവൻ എപ്പിപെൻ (EpiPen) ആവശ്യമായി വരുമോ എന്ന് ഭയന്ന ആൻഡ്രിയ ഹാരിസൺ ഉൾപ്പെടെ നിരവധി രക്ഷിതാക്കളുടെ ആശങ്കയ്‌ക്കാണ് ഈ പുതിയ ചികിത്സാരീതി വിരാമമിട്ടത്. ഈ പ്രോഗ്രാമിൽ പങ്കെടുത്ത 2,500-ഓളം കുടുംബങ്ങളിൽ നടത്തിയ പഠനത്തിൽ, ഏറ്റവും കൂടുതൽ വിജയം കൈവരിച്ചത് ചെറിയ കുട്ടികളിലാണ്. ഈ പ്രക്രിയയിൽ വെറും 4 ശതമാനം കുട്ടികൾക്ക് മാത്രമേ അടിയന്തരമായി എപ്പിപെൻ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നതും ഈ ചികിത്സയുടെ സുരക്ഷിതത്വം വ്യക്തമാക്കുന്നു. ചികിത്സ വിജയിക്കുമ്പോൾ യാതൊരു ഭയവുമില്ലാതെ, മറ്റു കുട്ടികളെ പോലെ തന്നെ അവർക്ക് ജീവിതം മുന്നോട്ടുകൊണ്ടു പോകുമെന്നും ഈ ചെറുപ്രായത്തിൽ അവരുടെ ഭാരം കുറയ്‌ക്കാമെന്നും ഡോ. സൂളർ വ്യക്തമാക്കി.
