ഓട്ടവ : ഒൻ്റാരിയോ സാർണിയയിൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്ത കേസിൽ 51 വയസ്സുള്ള ഇന്ത്യൻ പൗരനെ കാനഡയിൽ നിന്നും നാടുകടത്താൻ കോടതി ഉത്തരവിട്ടു. പേരക്കുട്ടിയെ കാണാൻ താത്കാലിക വീസയിൽ കാനഡയിൽ എത്തിയ ജഗ്ജീത് സിങിനെയാണ് നാടുകടത്തുന്നത്. സെപ്റ്റംബർ 8 നും 11 നും ഇടയിൽ, സ്കൂളിന് സമീപം ഇയാൾ വിദ്യാർത്ഥിനികളെ സമീപിക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. പ്രതിയുടെ പ്രവർത്തികൾ തങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതായി വിദ്യാർത്ഥിനികൾ പരാതിയിൽ പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിങിനെ സെപ്റ്റംബർ 16 ന് അറസ്റ്റ് ചെയ്യുകയും ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. തുടർന്ന് ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു പരാതിയെ തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്തു. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് കോടതി ഒമ്പത് ദിവസത്തെ തടവും മൂന്ന് വർഷത്തെ പ്രൊബേഷനും ശിക്ഷ വിധിച്ചു. സിങ്ങിനെ നാടുകടത്തുന്നതിന് പുറമെ കാനഡയിലേക്ക് മടങ്ങിവരുന്നതിന് വിലക്കേർപ്പെടുത്തിയതായും ജഡ്ജി അറിയിച്ചു. പേരക്കുട്ടിയെ ഒഴികെ 16 വയസ്സിന് താഴെയുള്ള ആരുമായും ഇടപഴകുന്നതിനും സ്കൂളുകളും പാർക്കുകളും പോലുള്ള പൊതുസ്ഥലങ്ങളിൽ പോകുന്നതിനും ഇയാൾക്ക് വിലക്കുണ്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് ജഗ്ജീത് സിങിന്‍റെ നാടുകടത്തൽ നടപടികൾ കൈകാര്യം ചെയ്യുന്നത്.
