ഓട്ടവ: വടക്കേ അമേരിക്കയ്‌ക്ക് പുറത്തുനിന്നുള്ള തേനീച്ചകളുടെ ഇറക്കുമതി കാനഡ നിരോധിക്കേണ്ടതില്ലെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) വ്യക്തമാക്കി. ഇറക്കുമതി നിരോധിക്കുന്നതിനായി ഇതുവരെ ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് ഏജൻസിയുടെ നിലപാട്. ഏഷ്യയിലെ പല രാജ്യങ്ങളിലും കണ്ടെത്തിയ പരാദമായ ട്രോപ്പിലേലാപ്‌സ് മൈറ്റി (Tropilaelaps mite) ൻ്റെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു നിരോധനം വേണമെന്ന ആവശ്യം ഉയർന്നത്. ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇറ്റലി, ചിലി എന്നിവിടങ്ങളിൽ പരാദത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗവാഹിയായതിനാൽ ജാഗ്രത പുലർത്തേണ്ടതിനാൽ ഈ പരാദത്തെ CFIA ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

പരാദങ്ങളെ തടയാൻ ഇറക്കുമതി നിർത്തണമെന്ന് ആൽബെർട്ട ബീക്കീപ്പേഴ്‌സ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് CFIA ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്. കാനഡ നിലവിൽ നാല് രാജ്യങ്ങളിൽ നിന്ന് മാത്രമാണ് തൊഴിലാളി തേനീച്ചകളെ ഇറക്കുമതി ചെയ്യുന്നത്. തേനീച്ചകളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഈ പരാദത്തിൽ നിന്ന് പൂർണ്ണമായും വിമുക്തമാണെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. 1987 മുതൽ നിയന്ത്രണത്തിലുള്ള അമേരിക്കൻ തേനീച്ചകളുടെ ഇറക്കുമതി അനുവദിക്കണമെന്ന് ആൽബർട്ട കൺസർവേറ്റീവ് എംപി ആർനോൾഡ് വിയേഴ്സൻ ഇതിനിടെ ആവശ്യപ്പെട്ടെങ്കിലും യു.എസിൽ നിന്നുള്ള തൊഴിലാളി തേനീച്ചകളിൽ നിന്ന് കീടങ്ങളും രോഗങ്ങളും കാനഡയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് CFIA വ്യക്തമാക്കി. അതിനാൽ, നിലവിലെ ഇറക്കുമതി നിയന്ത്രണം തുടരും.
