കാല്‍ഗറി : ആൽബർട്ടയിൽ വീണ്ടും അഞ്ചാംപനി സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം കാൽഗറിയിൽ എത്തിച്ചേർന്ന ഒരു വിമാനത്തിലെ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. നവംബർ 22-ന് ഉച്ചയ്ക്ക് 1:29-ന് ആംസ്റ്റർഡാമിൽ നിന്ന് കാൽഗറിയിൽ എത്തിയ KLM 677 ഫ്ലൈറ്റിലെ യാത്രക്കാരനാണ് രോഗബാധിതൻ. നവംബര്‍ 22-ന് ഉച്ചയ്ക്ക് 1:30 നും 4:15 ഇടയിൽ അണുബാധിതനായ വ്യക്തി കാല്‍ഗറി എയർപോർട്ടിലെ ഇന്‍റർനാഷണൽ അറൈവൽസ്, കസ്റ്റംസ്, ബാഗേജ് ക്ലെയിം മേഖലയിൽ ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. തുടർന്ന് നവംബര്‍ 24 വൈകുന്നേരം 5:43 മുതൽ രാത്രി 10:23 വരെ ക്ലയർഷോം ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലും ഇയാൾ എത്തിയതായി ആൽബർട്ട ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോർട്ട് ചെയ്തു.

നിർദ്ദിഷ്ട സമയങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ആർക്കും അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് AHS മുന്നറിയിപ്പ് നൽകി. 1970-ലോ അതിനുശേഷമോ ജനിച്ച, അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻ സ്വീകരിക്കാത്തവരോ ഒരിക്കലും അഞ്ചാംപനി ബാധിച്ചിട്ടില്ലാത്ത വ്യക്തികളോ അപകടസാധ്യത ഉള്ളവരാണ്. അഞ്ചാംപനി ലക്ഷണങ്ങളിൽ സാധാരണയായി പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, ചുണങ്ങു എന്നിവ ഉൾപ്പെടുന്നു. അഞ്ചാംപനി പകർച്ചവ്യാധിയാണെന്നും എന്നാൽ വാക്സിനേഷൻ വഴി തടയാൻ കഴിയുമെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
