ഓട്ടവ : കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകി മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി പുതിയ വ്യോമഗതാഗത കരാറിൽ ഒപ്പുവെച്ചതായി ഫെഡറൽ ഗതാഗത മന്ത്രി സ്റ്റീവൻ മക് കിനോൺ. സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായും (യുഎഇ) ഒപ്പിട്ട കരാറിലൂടെ കനേഡിയൻ പൗരന്മാർക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആഗോള വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താനും വ്യാപാര വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കാനും കരാർ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ 17-ാമത് വാർഷിക എയർ സർവീസസ് നെഗോഷ്യേഷൻ ഇവൻ്റിൽ (ICAN 2025) നടന്ന ചർച്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും പുതിയ വ്യോമഗതാഗത കരാറിലെത്തിയത്. കാനഡ-സൗദി-അറേബ്യ വ്യോമഗതാഗത കരാർ പ്രകാരം, ആഴ്ചയിൽ 14 യാത്രാ വിമാനങ്ങൾ വരെ സർവീസ് നടത്തും. കൂടാതെ പരിധിയില്ലാതെ കാർഗോ വിമാനങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുമെന്നും കരാർ ഉറപ്പ് നൽകുന്നു. ഒരു വിമാനക്കമ്പനിക്ക് സ്വന്തം രാജ്യത്ത് ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ഒരു വിമാനത്തിൽ രണ്ട് വിദേശ രാജ്യങ്ങൾക്കിടയിൽ യാത്രക്കാരെയോ ചരക്കുകളോ കൊണ്ടുപോകാൻ അനുവദിക്കും.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ യുഎഇ സന്ദർശനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ പ്രഖ്യാപിച്ചത്. കാനഡ-യുണൈറ്റഡ് അറബ് എമിറേറ്റ്സ് വ്യോമഗതാഗത കരാറിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 14 യാത്രാ വിമാന സർവീസ് നടത്തും. ഒപ്പം പരിധിയില്ലാതെ കാർഗോ വിമാനങ്ങൾ സർവീസ് നടത്തുന്നതും കരാർ ഉറപ്പു വരുത്തുന്നു.
