റെജൈന : സസ്കാച്വാനിൽ ഇൻ-പേഷ്യൻ്റ് ഡ്രഗ് അഡിക്ഷൻ ചികിത്സ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം മാസങ്ങളോളം ആകാന്ന് റിപ്പോർട്ട്. പ്രവിശ്യാ ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയിലാണ് നിർണായക വിവരങ്ങൾ. കാത്തിരിപ്പ് സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിൻ്റെ കൈവശമില്ലെന്ന മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷൻ മന്ത്രി ലോറി കാറിൻ്റെ ആവർത്തിച്ചുള്ള വാദങ്ങൾക്ക് വിരുദ്ധമാണ് ഈ കണക്കുകൾ. ഇൻഡിവിജ്വൽ ട്രാക്കിങ് കാരണം കാത്തിരിപ്പ് സമയം കണ്ടെത്താൻ പ്രയാസമാണെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, 2022-23 സാമ്പത്തിക വർഷം മുതലുള്ള മിക്ക ഇൻ-പേഷ്യൻ്റ് സൗകര്യങ്ങളിലെയും ശരാശരി കാത്തിരിപ്പ് സമയം ലഭിച്ച രേഖകളിൽ ഉൾപ്പെടുന്നു.

മന്ത്രിയുടെ കഴിവില്ലായ്മയാണ് ഈ വൈരുദ്ധ്യമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് എൻഡിപി വിമർശകനായ ബെറ്റി നിപ്പി-ആൽബ്രൈറ്റ് ആരോപിച്ചു. ലഹരി ഉപയോഗ പ്രശ്നങ്ങളുള്ളവർക്ക് സഹായത്തിനായി എത്താൻ ചെറിയ സമയപരിധി മാത്രമേ ഉണ്ടാകൂ എന്നും, ആ സമയത്ത് ചികിത്സ നിഷേധിക്കപ്പെട്ടാൽ അവരെ നഷ്ടപ്പെടുമെന്നും നിപ്പി-ആൽബ്രൈറ്റ് മുന്നറിയിപ്പ് നൽകി. 2024-25 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച്, ഇൽ-എ-ല-ക്രോസിലെ സെൻ്റ് ജോസഫ്സ് ഹെൽത്ത് സെൻ്ററിൽ ശരാശരി കാത്തിരിപ്പ് സമയം പൂജ്യം ദിവസമാണെങ്കിൽ, എസ്തേവാനിലെ സെൻ്റ് ജോസഫ്സ് അഡിക്ഷൻ റിക്കവറി സെൻ്ററിൽ ഇത് ആറ് ആഴ്ചയാണ്.

കൂടുതൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 2028-ഓടെ 500 പുതിയ കിടക്കകൾ അനുവദിക്കുമെന്ന് പ്രവിശ്യ രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2025 ജൂലൈ 31 വരെ 221 കിടക്കകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്ന് രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രവിശ്യയിൽ 746 മദ്യ-മയക്കുമരുന്ന് ചികിത്സയ്ക്കുള്ള കിടക്കകൾ ലഭ്യമാണെന്നും, കാത്തിരിപ്പ് പട്ടികയുടെ വിവരങ്ങൾ ശേഖരിക്കാൻ സെൻട്രൽ ഇൻടേക്ക് സിസ്റ്റം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും മന്ത്രി ലോറി കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
