റെജൈന : തങ്ങളുടെ ദീർഘകാല വാഗ്ദാനമായിരുന്ന നിർബന്ധിത ലഹരി ചികിത്സാ നിയമം ശരത്കാല നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം അവതരിപ്പിച്ച് സസ്കാച്വാൻ സർക്കാർ. കടുത്ത ലഹരിക്ക് അടിമയായതും സ്വയം സഹായം തേടാൻ കഴിവില്ലാത്തതുമായ വ്യക്തികളെ പിന്തുണയ്ക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ, സസ്കാച്വാനിലെ മുതിർന്നവർക്കുള്ള ലഹരി ചികിത്സയ്ക്ക് വ്യക്തിയുടെ സ്വമേധയായുള്ള പങ്കാളിത്തം ആവശ്യമാണ്.

പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, കുടുംബാംഗങ്ങൾക്ക് കോടതി വഴി പ്രിയപ്പെട്ടവർക്കായി ചികിത്സ ആവശ്യപ്പെടാൻ സാധിക്കും. കൂടാതെ, ലഹരി ഉപയോഗം സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ ഗുരുതരമായ അപകടത്തിലാക്കുന്നുണ്ടെങ്കിൽ നിയമപാലകർക്കും ഇടപെടാൻ അനുമതിയുണ്ടാകും. പൊലീസ്, ക്രമസമാധാന പാലകർ, മെഡിക്കൽ പ്രൊഫഷണലുകൾ, അല്ലെങ്കിൽ ജഡ്ജിയുടെ വാറന്റ് എന്നിവ വഴിയായിരിക്കും വ്യക്തികളെ ‘കംപാഷനേറ്റ് ഇന്റർവെൻഷൻ അസസ്മെന്റ് സെന്ററുകളിലേക്ക്’ കൊണ്ടുവരിക. എന്നാൽ, സമ്മേളനത്തിന്റെ അവസാന ദിവസം അവതരിപ്പിച്ചതിനാൽ, നിയമം അടുത്ത വസന്തകാലത്തിന് ശേഷമേ പാസാക്കുകയുള്ളൂ. വ്യക്തിഗത ചാർട്ടർ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെങ്കിൽ, അവസാന ആശ്രയമെന്ന നിലയിൽ നിർബന്ധിത ചികിത്സയെ പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ പാർട്ടിയായ എൻഡിപി അറിയിച്ചു.
