ന്യൂയോർക്ക്: ആൽബനിയിൽ വീടിനു തീപിടിച്ച് പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിനിയായ സഹജ റെഡ്ഡി ഉദുമല (24) ആണ് മരിച്ചത്. പഠനം പൂർത്തിയാക്കി സൈബർ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഡിസംബർ 4 ന് രാവിലെയാണ് അൽബാനിയിൽ തീപിടിത്തമുണ്ടായത്. സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായതെന്നും സഹാജയുടെ വീട്ടിലേക്ക് അതിവേഗം വ്യാപിച്ചതായും പ്രാഥമിക വിവരങ്ങൾ പറയുന്നു. .വീടിനുള്ളിൽ തീ പടരുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും എത്തുമ്പോഴേക്കും വസതി പൂർണമായും കത്തിനശിച്ചിരുന്നു. നിരവധി പേർ അകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ നാല് മുതിർന്നവരെ രക്ഷപ്പെടുത്തി സ്ഥലത്തുതന്നെ ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി.

ഇവരിൽ രണ്ടുപേരെ പിന്നീട് പ്രത്യേക ബേൺ സെന്ററിലേക്ക് മാറ്റി. സഹജയുടെ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റതായി ബന്ധു രത്ന ഗോപു പറയുന്നു. സഹജയുടെ മരണത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉദുമലയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. ഹൈദരാബാദിലെ ടിസിഎസിലെ ജീവനക്കാരനായ ഉദയുല ജയക്കർ റെഡ്ഡിയുടെയും സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയായ ഗോപുമരിയ ശൈലജയുടെയും മൂത്ത മകളായിരുന്നു അവർ.
