ടൊറന്റോ: കാനഡയിലേക്ക് കുടിയേറുന്ന അതിവിദഗ്ധരായ തൊഴിലാളികളും പുതിയ താമസക്കാരും തൊഴിൽമേഖലയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. ഭാഷാപരിജ്ഞാനം, വിദേശ യോഗ്യതാ രേഖകളുടെ അംഗീകാരമില്ലായ്മ, കനേഡിയൻ പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന എന്നിവയെല്ലാം തൊഴിലാളികളുടെ കരിയർ വളർച്ചയ്ക്ക് തടസ്സമാകുന്നതായാണ് റിപ്പോർട്ടുകൾ. ഈ പ്രതിസന്ധിയെ തുടർന്ന് പലരും രാജ്യം വിടാൻ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസം, സർട്ടിഫിക്കേഷനുകൾ, തൊഴിൽ പരിചയം എന്നിവ കാനഡയിൽ അംഗീകരിച്ചു കിട്ടാൻ പുതിയ കുടിയേറ്റക്കാർ ഏറെ ബുദ്ധിമുട്ടുന്നതായാണ് സൂചനകൾ.
50 ശതമാനത്തിലധികം പുതിയ കുടിയേറ്റക്കാർക്കും കരിയറിൽ മുന്നോട്ട് പോകാൻ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിദേശ യോഗ്യതാ രേഖകളുടെ അംഗീകാരമില്ലായ്മയും വിവേചനവുമാണ്. ഭാഷയും ഉച്ചാരണവും കരിയറിനെ സാരമായി ബാധിക്കുന്നതായും തൊഴിൽഅന്വേഷികൾ പറയുന്നു.

ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, പ്രത്യേകിച്ച് ജോലിസ്ഥലത്തെ സംസാരശൈലിയും ഉച്ചാരണവും പലർക്കും ഒരു തടസ്സമായി മാറുന്നുണ്ട്. തൊഴിലുടമകൾ കനേഡിയൻ പ്രവൃത്തിപരിചയം നിർബന്ധമായി ആവശ്യപ്പെടുന്നതും രാജ്യത്ത് പുതിയതായി എത്തുന്നവർക്ക് ജോലി ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായി തുടരുകയാണ്. ഈ വെല്ലുവിളികൾ കുറയ്ക്കുന്നതിനായി വിദേശത്ത് പരിശീലനം നേടിയ തൊഴിലാളികളുടെ കഴിവുകൾ വേഗത്തിൽ അംഗീകരിക്കാൻ സഹായിക്കുന്നതിനായി, ഫെഡറൽ സർക്കാർ 2025-ലെ ബജറ്റിൽ 97 ദശലക്ഷം ഡോളർ വകയിരുത്തി. കൂടാതെ 2026 ജനുവരി മുതൽ തൊഴിലുടമകൾ ജോലിക്കുള്ള അപേക്ഷകളിലോ ഇന്റർവ്യൂകളിലോ കനേഡിയൻ പ്രവൃത്തിപരിചയം ആവശ്യപ്പെടുന്നത് നിരോധിക്കാൻ ഒരുങ്ങുകയാണ് ഒന്റാരിയോ പ്രവിശ്യ. ഇതോടെ ഈ നിയമം നടപ്പിലാക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യയായി ഒന്റാരിയോ മാറും.
