ഇസ്ലാമാബാദ്: പത്രസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ നോക്കി പാക്കിസ്ഥാൻ സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി കണ്ണിറുക്കിയത് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്ക് തിരിക്കൊളുത്തി. ജയിലിലുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ “രാജ്യവിരുദ്ധൻ” എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടയിലായിരുന്നു സംഭവം. ഖാൻ ഒരു മാനസിക രോഗി ആണെന്ന് പരിഹസിച്ച ശേഷം ചൗധരി കണ്ണിറുക്കിയത് സൈനിക മേധാവിയുടെ പ്രൊഫഷണൽ നിലവാരത്തെ ചോദ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിന് കാരണമായി.
ഇമ്രാൻ ഖാനെതിരെ കടുത്ത നിലപാടെടുത്ത ചൗധരി ഖാനെ ‘നാർസിസിസ്റ്റ്’ എന്നും വിശേഷിപ്പിച്ചു. ഖാൻ പാക്ക് സായുധ സേനക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഖാൻ്റെ സൈനിക വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നിൽ ഇന്ത്യൻ മാധ്യമങ്ങളും റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങുമായി ബന്ധമുള്ള അക്കൗണ്ടുകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

കരസേനാ മേധാവിക്കെതിരെ ഖാൻ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടിയായിരുന്നു ചൗധരിയുടെ വിമർശനം. ഈ വിവാദത്തോടെ, ഒസാമ ബിൻ ലാദൻ്റെ സഹായിയുടെ മകനാണ് ചൗധരി എന്ന അദ്ദേഹത്തിൻ്റെ പശ്ചാത്തലം വീണ്ടും ചർച്ചയായി. ഈ സംഭവം പാക്കിസ്ഥാൻ സൈന്യത്തിൻ്റെ പൊതു പ്രതിച്ഛായക്ക് കോട്ടം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
