എഡ്മിന്‍റൻ : ആൽബർട്ടയിൽ ഇൻഫ്ലുവൻസ കേസുകളിൽ വൻ വർധന. ഡിസംബർ മാസത്തിലെ ആദ്യ ആഴ്ചയിൽ സ്ഥിരീകരിച്ച കേസുകളിൽ 70 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഈ ഒറ്റ ആഴ്ചയിൽ മുന്നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതുപോലെ, ഈ വർഷം ശ്വാസകോശ രോഗങ്ങൾ പതിവിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ആൽബർട്ടയിൽ 800-ൽ അധികം പേർ ആശുപത്രികളിൽ ചികിത്സ തേടുകയും 21 പേർ മരിക്കുകയും ചെയ്‌തു. അടിയന്തിര ചികിത്സാ വിഭാഗങ്ങളിൽ രോഗികളുടെ തിരക്ക് വർധിക്കുന്നത് ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

ഡിസംബർ ആറ് വരെയുള്ള കണക്കുകൾ പ്രകാരം, പ്രവിശ്യയിൽ ആകെ 3,703 സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളടക്കം നിരവധി പേരാണ് കടുത്ത പനി, ശരീരവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. ഈ സാഹചര്യത്തിൽ, എല്ലാവരും നിർബന്ധമായും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിലിരുന്ന് വിശ്രമിക്കണമെന്നും അധികൃതർ പറഞ്ഞു.
