സഡ്ബറി: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കരടിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിൻ്റെ കഥ പങ്കുവെച്ച് ഒൻ്റാരിയോ സഡ്ബറി സ്വദേശിയായ പീറ്റർ ഷാർബോണോ. രണ്ടാഴ്ച മുമ്പ് ഫാൽക്കൺബ്രിഡ്ജ് കമ്മ്യൂണിറ്റിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് വഴിയരികിൽ പരിക്കേറ്റ നിലയിൽ ഒരു കരടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പീറ്റർ യാത്ര തുടർന്നെങ്കിലും മനസലിവ് തോന്നിയപ്പോൾ തിരികെ വന്നു. വാഹനമിടിച്ച് പരിക്കേറ്റാണ് കരടി കിടക്കുന്നതെന്ന് മനസിലായി. ശ്വാസമെടുക്കുന്നുണ്ടായിരുന്നെങ്കിലും കരടിയുടെ അവസ്ഥ മോശമായിരുന്നു.എന്തുചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ, ഒരു പ്രായമായ മനുഷ്യൻ അടുത്തെത്തി വേദനയിൽ നിന്ന് ആശ്വാസം നൽകാൻ കരടിയെ വെടിവെച്ച് കൊല്ലാൻ ആവശ്യപ്പെട്ടെങ്കിലും ഷാർബോണോ സമ്മതിച്ചില്ല. അദ്ദേഹം ഉടൻ 911-ൽ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. പിന്നീട് വാൽകരോണിലുള്ള അംഗീകൃത വന്യജീവി പുനരധിവാസ കേന്ദ്രമായ ടർട്ടിൽ പോണ്ടിൽ ബന്ധപ്പെട്ടപ്പോൾ അവർ സഹായിക്കാമെന്ന് പറഞ്ഞു. ടർട്ടിൽ പോണ്ട് സ്ഥാപകനായ ഗ്ലോറിയ മോറിസെറ്റും സംഘവും സ്ഥലത്തെത്തി. ഷാർബോണോയുടെ സഹായത്തോടെ കരടിയെ അവിടെ നിന്ന് മാറ്റി അവരുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റ ഈ രണ്ട് വയസ്സുള്ള കരടിക്ക്, രക്ഷകനായ പീറ്ററിനോടുള്ള ആദരസൂചകമായി ‘പീറ്റർ’ എന്ന് പേരിട്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്പ്രൂസ്ഡേലിലെ ‘ബെയർ വിത്ത് അസ് സെൻ്റർ ഫോർ ബെയേഴ്സിൻ്റെ’ സ്ഥാപകൻ മൈക്ക് മക്കിൻ്റോഷ് കരടിയെ ഏറ്റെടുത്തു. അദ്ദേഹം കരടിയെ കാലിഡോണിലെ നാഷണൽ വൈൽഡ് ലൈഫ് സെൻ്ററിലെ വന്യജീവി വെറ്ററിനറി ഡോക്ടർമാരുടെ അടുത്തെത്തിച്ചു. കരടിയെ മയക്കിയ ശേഷം എക്സ്-റേ എടുത്ത് എല്ലുകൾക്ക് പൊട്ടലുകളില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് മുൻകൈയിലെ മുറിവുകൾ വൃത്തിയാക്കി തുന്നലിട്ടു. ഭാവി രണ്ട് വയസ്സുള്ള പീറ്റർ എന്ന കരടി അടുത്ത വേനൽക്കാലത്ത് കാട്ടിലേക്ക് തിരികെ പോകാൻ തയ്യാറാകുന്നത് വരെ ‘ബെയർ വിത്ത് അസി’ൽ തുടരും. പീറ്ററിൻ്റെ നിലവിലെ ശസ്ത്രക്രിയ പൂർണ്ണ വിജയകരമായിരുന്നെന്നും അടുത്ത വേനൽക്കാലത്ത് അവനെ കാട്ടിലേക്ക് തിരികെ വിടുമെന്നും അധികൃതർ അറിയിച്ചു.
