ടൊറന്റോ: നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ വീഡിയോകളിലൂടെ കാനഡയിൽ വൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്. രണ്ട് കനേഡിയൻ പൗരൻമാർക്ക്
ഏകദേശം 23 ലക്ഷം ഡോളർ നഷ്ടമായതായി W5 നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. എലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖരുടെ വ്യാജ വീഡിയോകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ വലയിലാക്കിയത്. ഒൻ്റാരിയോയിലെ മർഖം സ്വദേശിയായ ഡെനിസ് എലോൺ മസ്കിന്റെ ശബ്ദവും രൂപവും ഉപയോഗിച്ചുള്ള എഐ വ്യാജവീഡിയോ കണ്ടാണ് നിക്ഷേപം നടത്തിയത്. ആദ്യം 250 ഡോളർ നിക്ഷേപിച്ചപ്പോൾ ലാഭം ലഭിക്കുന്നു എന്ന് വിശ്വസിപ്പിച്ചാണ് ഇവർ കൂടുതൽ തുക നിക്ഷേപിച്ചത്. വീട് രണ്ടാമതും പണയപ്പെടുത്തി എടുത്ത തുകയുൾപ്പെടെ ഇവർക്ക് നഷ്ടമായി.

മറ്റൊരു ഇരയായ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ഡൊണാൾഡ് ഹൻറഹാൻ എന്ന വ്യക്തിക്ക് 600,000 ഡോളർ നഷ്ടമായി. പ്രമുഖ ടിവി ഷോയായ ‘ഡ്രാഗൺസ് ഡെൻ’ക്രിപ്റ്റോ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എഐ വീഡിയോയാണ് ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്. നിക്ഷേപിച്ച പണം തിരികെ പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായ വിവരം ഇവർ തിരിച്ചറിയുന്നത്. പണം പിൻവലിക്കാൻ നികുതിയും മറ്റ് ഫീസുകളും നൽകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ ഇവരെ വീണ്ടും ചൂഷണം ചെയ്തു. കനേഡിയൻ ആന്റി ഫ്രോഡ് സെന്ററിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിക്ഷേപ തട്ടിപ്പുകളിലൂടെ കാനഡക്കാർക്ക് 1200 കോടി
ഡോളറിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയുന്നത് കൂടുതൽ പ്രയാസകരമാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
