ഫ്രെഡറിക്ടൺ : കഴിഞ്ഞ പാദത്തിൽ ന്യൂബ്രൺസ്വിക്കിലെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. 1970-കൾക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഒക്ടോബർ ഒന്നിലെ കണക്കനുസരിച്ച് പ്രവിശ്യയിലെ ജനസംഖ്യയിൽ 0.1 ശതമാനം (ഏകദേശം 1,052 പേർ) കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

താൽക്കാലിക താമസക്കാരായ വിദേശികൾ വലിയ തോതിൽ പ്രവിശ്യ വിട്ടുപോകുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വർക്ക് പെർമിറ്റുകളുടെയും സ്റ്റഡി പെർമിറ്റുകളുടെയും കാലാവധി അവസാനിച്ചതോടെ പലരും രാജ്യം വിടാൻ നിർബന്ധിതരായി. ഇതിനുപുറമെ, മറ്റ് പ്രവിശ്യകളിലേക്ക് താമസം മാറിയവരുടെ എണ്ണം (4,000 പേർ) പ്രവിശ്യയിലേക്ക് വന്നവരേക്കാൾ (3,000 പേർ) കൂടുതലായതും തിരിച്ചടിയായി. ജനനനിരക്കിനേക്കാൾ മരണനിരക്ക് കൂടുതലാണെന്നതും ന്യൂബ്രൺസ്വിക്കിന്റെ ജനസംഖ്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

റസ്റ്ററന്റ് മേഖലയുൾപ്പെടെയുള്ള വ്യവസായങ്ങളെ ഈ ജനസംഖ്യാ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. പ്രായമായവർ കൂടുതലുള്ള ഈ പ്രവിശ്യയിൽ യുവജനങ്ങളുടെ കുറവ് സാമ്പത്തിക വളർച്ചയെ തളർത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
