ടൊറൻ്റോ: ഒന്റാരിയോയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണുന്നതിനും രോഗനിർണ്ണയ പരിശോധനകൾക്കും ഭൂരിഭാഗം ആളുകളും മൂന്നുമാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നെന്ന് പുതിയ സർവേ റിപ്പോർട്ട്. അബാക്കസ് ഡാറ്റ (Abacus Data) ചൊവ്വാഴ്ച പുറത്തുവിട്ട പോൾ പ്രകാരം, ഒന്റാരിയോയിലെ ആരോഗ്യരംഗത്തെ നീണ്ട കാത്തിരിപ്പ് രോഗികളിൽ സമ്മർദ്ദമുണ്ടാക്കുകയും ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 33% പേരും ഒരു സ്പെഷ്യലിസ്റ്റിനെയോ ഡയഗ്നോസ്റ്റിക് ടെസ്റ്റിനെയോ ലഭിക്കാൻ ആറുമാസത്തിലധികം കാത്തിരിക്കേണ്ടി വന്നതായി പറഞ്ഞു. 37% ആളുകൾക്ക് മൂന്ന് മുതൽ ആറ് മാസം വരെയും കാത്തിരിക്കേണ്ടി വന്നു. അത്യാഹിതമല്ലാത്ത സാഹചര്യങ്ങളിൽ ഡയഗ്നോസ്റ്റിക് സ്കാനുകൾക്കായി 2 മുതൽ 28 ദിവസത്തിനുള്ളിൽ സമയം ലഭിക്കണമെന്നാണ് ഒന്റാരിയോ ഹെൽത്ത് നിർദ്ദേശിക്കുന്നത്. എന്നാൽ നിലവിലെ സ്ഥിതി ഇതിൽ നിന്നും തികച്ചും വളരെ വ്യത്യസ്തമാണ്.

കൊവിഡ് -19 കാലത്തേക്കാൾ ദൈർഘ്യമേറിയതാണ് നിലവിലെ കാത്തിരിപ്പ് സമയമെന്ന് കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ (CIHI) വ്യക്തമാക്കി. രോഗികളെ സ്പെഷ്യലിസ്റ്റുകൾക്ക് റഫർ ചെയ്യുന്നതിനായി ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനം വേണമെന്നും ഇത് ഡോക്ടർമാർക്ക് രോഗികളുടെ മുൻഗണന നിശ്ചയിക്കാനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്നും സർവേയ്ക്ക് ഫണ്ട് നൽകിയ ഒന്റാരിയോ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യൻസ് (OCFP) നിർദ്ദേശിച്ചു. പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കിയാൽ ഡോക്ടർമാരുടെ പേപ്പർ ജോലികൾ കുറയ്ക്കാനും രോഗികൾക്കായി കൂടുതൽ സമയം ചെലവഴിക്കാനും സാധിക്കുമെന്ന് ഒന്റാരിയോ മെഡിക്കൽ അസോസിയേഷനും ചൂണ്ടിക്കാട്ടി.
