ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര കരാറുകൾ പുതുക്കുന്നതിനിടയിൽ കാനഡ വിട്ടുവീഴ്ചകൾക്ക് തയ്യാറാകരുതെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ യൂണിഫോറിന്റെ പ്രസിഡന്റ് ലാന പെയ്ൻ. പെട്ടെന്ന് കരാറിൽ ഒപ്പിടുന്നത് വലിയ അപകടമാണെന്ന് അവർ മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ കാനഡയ്ക്ക് അതിന്റേതായ ശക്തിയുണ്ടെന്നും അത് കൃത്യമായി ഉപയോഗിക്കണമെന്നുമാണ് അവരുടെ നിലപാട്. ജനുവരിയിൽ ചർച്ചകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതികൾ (Tariffs) രാജ്യത്തിന് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്ന് പെയ്ൻ ചൂണ്ടിക്കാട്ടി. തൊഴിലവസരങ്ങൾ കുറയുന്നതും സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നതും ചർച്ചകളിൽ കാനഡയ്ക്ക് അനുകൂല ഘടകമാണ്. ഡയറി ഉൽപ്പന്നങ്ങൾ, മദ്യം തുടങ്ങിയ മേഖലകളിൽ കാനഡയുടെ നയങ്ങളിൽ അമേരിക്കയ്ക്ക് എതിർപ്പുണ്ട്.

ട്രംപിന്റെ പ്രവചനാതീതമായ രീതികൾ ചർച്ചകളെ കടുപ്പമേറിയതാക്കുമെന്ന് അവർ പറഞ്ഞു. രാജ്യത്തിന്റെ കാർഷിക മേഖലയെയും വനം-ലോഹ വ്യവസായങ്ങളെയും ബാധിക്കാത്ത രീതിയിൽ ശക്തമായ നിലപാട് എടുക്കണമെന്നും പെയ്ൻ ഓർമ്മിപ്പിച്ചു. ഭീഷണിപ്പെടുത്തി കാനഡയെക്കൊണ്ട് കാര്യം സാധിക്കാമെന്ന അമേരിക്കയുടെ മോഹം നടക്കില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
