വാഷിങ്ടൺ: യുഎസിൽ എച്ച്-1ബി തൊഴിൽ വീസ നറുക്കെടുപ്പ് സംവിധാനത്തിന് പകരം പുതിയൊരു സമീപനം സ്വീകരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വീസ അനുവദിക്കുന്നതിൽ ഉയർന്ന വൈദഗ്ധ്യമുള്ളതും ഉയർന്ന ശമ്പളം വാങ്ങുന്നതുമായ വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകും. ഇത് എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് യുഎസ് തൊഴിൽ വീസ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കും. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന അറിയിപ്പനുസരിച്ച് പുതിയ നിയമം ഫെബ്രുവരി 27, 2026 മുതൽ പ്രാബല്യത്തിൽ വരും. ഇത് 2027 സാമ്പത്തിക വർഷം മുതൽ ഏകദേശം 85,000 എച്ച്-1ബി വീസകളുടെ വിതരണം നിയന്ത്രിക്കും.
“എച്ച്-1ബി രജിസ്ട്രേഷനുകളുടെ നിലവിലുള്ള ക്രമരഹിതമായ തിരഞ്ഞെടുപ്പ് യുഎസ് തൊഴിലുടമകൾ ദുരുപയോഗം ചെയ്യുകയായിരുന്നു. അവർ അമേരിക്കൻ തൊഴിലാളികൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ കൊണ്ടുവരാനാണ് പ്രധാനമായും ശ്രമിച്ചത്”, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് (USCIS) വക്താവ് മാത്യു ട്രാഗെസ്സർ പറഞ്ഞു.

ട്രംപ് ഭരണകൂടം സ്വീകരിച്ച മറ്റ് പ്രധാന മാറ്റങ്ങൾക്ക് അനുസൃതമായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. തൊഴിലുടമകൾക്ക് യോഗ്യതാ വ്യവസ്ഥ എന്ന നിലയിൽ ഓരോ വീസയ്ക്കും അധികമായി 100,000 ഡോളർ നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രസിഡൻഷ്യൽ പ്രൊക്ലമേഷൻ പോലെയാണിതെന്ന് പുതിയ നിയമത്തെക്കുറിച്ച് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഫെബ്രുവരി 27, 2026 മുതൽ പുതിയയനിയമം പ്രാബല്യത്തിൽ വരുമെന്നും വരാനിരിക്കുന്ന എച്ച്-1ബി ക്യാപ് രജിസ്ട്രേഷൻ സീസണിൽ ഇത് ബാധകമാകുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.
ഈ വർഷം ആദ്യം, എച്ച്-1ബി വീസകൾക്ക് പ്രതിവർഷം 100,000 ഡോളർ എന്ന ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു. സമ്പന്നരായ വ്യക്തികൾക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വഴിയായി ഒരു ദശലക്ഷം ഡോളർ ഫീസീടാക്കുന്ന ഗോൾഡ് കാർഡ് വീ സയും ട്രംപ് അവതരിപ്പിച്ചു.
