ഓട്ടവ: കാനഡയിൽ പടരുന്ന പനി വകഭേദം അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്. ഇത്തവണ ഇൻഫ്ലുവൻസ സീസൺ നേരത്തെ തുടങ്ങിയതും വൈറസിന്റെ വ്യാപനശേഷി വർധിച്ചതും ആശങ്കാജനകമെന്ന് ആരോഗ്യ വിദഗ്ധർ. ‘H3N2’ എന്ന പനി വകഭേദമാണ് ഇപ്പോൾ രാജ്യത്തുടനീളം പടരുന്നത്. ഇത് സാധാരണ പനിയേക്കാൾ വേഗത്തിൽ പടരുകയും രോഗിയെ കൂടുതൽ അവശനാക്കുകയും ചെയ്യുന്ന ഒന്നാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
കുട്ടികളെയാണ് ഈ പനി ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. ഓട്ടവയിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രതിദിനം ഇരുനൂറിലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രോഗം ബാധിച്ചാൽ നില വഷളാകാൻ സാധ്യത കൂടുതലാണെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. ഹാലിഫാക്സ്, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ ഇടങ്ങളിലും പനി ബാധിതരായ കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന.

നിലവിലെ സാഹചര്യം ആരോഗ്യ മേഖലയ്ക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. മലിനജല പരിശോധനയിൽ വൈറസിന്റെ സാന്നിധ്യം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തി. പനി പ്രതിരോധിക്കാൻ വാക്സിൻ എടുക്കാത്തവർ ഉടൻ തന്നെ അത് സ്വീകരിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. അസുഖം ബാധിച്ചവർ മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ വീട്ടിൽ തന്നെ കഴിയണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
