തിരുപ്പതി: ഭഗവാൻ ഹനുമാന്റെ കരുത്ത് സൂപ്പർമാനേക്കാൾ വലുതാണെന്നും ബാറ്റ്മാനേക്കാളും അയൺമാനേക്കാളും മികച്ച യോദ്ധാവായിരുന്നു അർജുനനെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതി നാഷണൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നടന്ന ഭാരതീയ വിജ്ഞാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഹോളിവുഡ് സൂപ്പർഹീറോകളേക്കാൾ കരുത്തരാണ് ഇന്ത്യൻ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെന്ന് ചന്ദ്രബാബു നായിഡു പ്രസ്താവിച്ചത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം. കുട്ടികളെ വെസ്റ്റേൺ സൂപ്പർഹീറോ കഥകളിലേക്ക് മാത്രമായി ചുരുക്കാതെ, ഭാരതീയ ഇതിഹാസങ്ങളും സാംസ്കാരിക പൈതൃകവും അവരെ പരിചയപ്പെടുത്തണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർത്ഥിച്ചു.

സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയ സാങ്കൽപ്പിക കഥാപാത്രങ്ങളേക്കാൾ വലിയ മൂല്യങ്ങളും ആദർശങ്ങളുമാണ് രാമനും കൃഷ്ണനും ശിവനും പ്രതിനിധീകരിക്കുന്നത്. രാമായണവും മഹാഭാരതവും ‘അവതാർ’ പോലുള്ള പ്രശസ്തമായ ഹോളിവുഡ് സിനിമകളേക്കാൾ ആഴമുള്ളതാണെന്നും നായിഡു കൂട്ടിച്ചേർത്തു. ക്വാണ്ടം സയൻസിൽ നോബൽ സമ്മാനം നേടുന്ന ആന്ധ്രയിൽ നിന്നുള്ള ശാസ്ത്രജ്ഞർക്ക് 100 കോടി രൂപ സമ്മാനവും വേദിയിൽ വച്ച് നായിഡു പ്രഖ്യാപിച്ചു.ഭാരതത്തിന്റെ ഭാവി മുന്നിൽക്കണ്ട് ഓരോ ദമ്പതികളും മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്നും അദ്ദേഹം പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. അതേ സമയം സയൻസ് കോൺക്ലേവിൽ ചന്ദ്രബാബു നായിഡു ഇങ്ങനെയുള്ള താരതമ്യങ്ങൾ നടത്തിയ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവച്ചു.
