ന്യൂയോർക്ക്: അതിശക്തമായ ശീതക്കാറ്റിനെ തുടർന്ന് യുഎസിൽ 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഒട്ടേറെ സർവീസുകൾ വൈകുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
1,802 വിമാനങ്ങൾ റദ്ദാക്കുകയും 22,349 വിമാനങ്ങൾ വൈകുകയും ചെയ്തതായി വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രാതടസ്സം നേരിട്ട യാത്രക്കാർക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ വരെ റോഡുമാർഗം യാത്ര ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കെ ആളുകൾ യാത്രകൾ മാറ്റിവയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
