ലണ്ടൻ: സിറിയയിൽ സജീവമാകാൻ ശ്രമിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ ശക്തമായ തിരിച്ചടി നൽകി ബ്രിട്ടനും ഫ്രാൻസും. മധ്യ സിറിയയിലെ പുരാതന നഗരമായ പാൽമിറയ്ക്ക് സമീപമുള്ള ഭീകരരുടെ ഭൂഗർഭ ആയുധകേന്ദ്രങ്ങളാണ് ഇരുരാജ്യങ്ങളും സംയുക്ത വ്യോമാക്രമണത്തിലൂടെ തകർത്തത്. ബ്രിട്ടീഷ് റോയൽ എയർഫോഴ്സും ഫ്രഞ്ച് എയർഫോഴ്‌സും ചേർന്നാണ് ആക്രമണം നടത്തിയത്. പാൽമിറയ്ക്ക് സമീപത്തെ പർവതപ്രദേശത്തുള്ള ഐ.എസ് ഭീകരരുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളുമാണ് തകർത്തത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിക്കാനാണ് ഭീകരർ ഈ ഭൂഗർഭ കേന്ദ്രം ഉപയോഗിച്ചിരുന്നത്. ബ്രിട്ടന്റെ ടൈഫൂൺ FGR4 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അതിനൂതനമായ ‘ഗൈഡഡ് ബോംബുകൾ’ വഴിയാണ് തുരങ്കങ്ങൾ തകർത്തത്. വോയേജർ റീഫ്യൂലിംഗ് ടാങ്കറുകളുടെ പിന്തുണയും ഈ ദൗത്യത്തിനുണ്ടായിരുന്നു.

സംയുക്ത ആക്രമണത്തെ സ്ഥിരീകരിച്ച യു.കെ പ്രതിരോധ മന്ത്രാലയം ദൗത്യം വിജയകരമാണെന്നും അറിയിച്ചു. ജനവാസമില്ലാത്ത മേഖലയായതിനാൽ സാധാരണക്കാർക്ക് പരുക്കേറ്റിട്ടില്ല. 2019 വരെ സിറിയയുടെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിന്റെ പുനരുജ്ജീവനത്തെ തടയുന്നതിനാണ് പാശ്ചാത്യ വിമാനങ്ങൾ പട്രോളിംഗ് നടത്തിവരുന്നത്. ഭീകരവാദം തുടച്ചുനീക്കാൻ സഖ്യകക്ഷികളുമായി ചേർന്ന് പോരാടുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കി.
