വാഷിങ്ടണ്‍: പുതുവത്സരാഘോഷത്തിനിടെ യുഎസിൽ കാണാതായ 27കാരിയായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ മെരിലാൻഡിലെ അപ്പാർട്ട്മെന്‍റിലാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയാണ് കൊല്ലപ്പെട്ടതെന്ന് ഹോവാർഡ് കൗണ്ടി പൊലീസ് പറഞ്ഞു. നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

നികിതയെ കാണാനില്ലെന്ന് ജനുവരി 2 നാണ് അർജുൻ ശർമ്മ പൊലീസിൽ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 31 ന് തന്‍റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ജനുവരി 3 ന് അപ്പാർട്ട്മെന്റിൽ എത്തിയ പൊലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് പോയതായും പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഡിസംബർ 31ന് രാത്രി 7 മണിക്ക് ശേഷമാണ് നിഖിത കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്‍റെ നിഗമനം. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
