വിനിപെഗ്: മാരക ലഹരിമരുന്നായ ഫെന്റാനിൽ ഉള്ളിൽച്ചെന്ന് ഒരു വയസുകാരി മരിച്ച സംഭവത്തിൽ നരഹത്യ കുറ്റത്തിന് പിതാവ് ഗാരി ബ്രൂസിനെ ശിക്ഷിച്ച് വിനിപെഗ് കോടതി. സ്വന്തം വസതിയിൽ വച്ചാണ് ഫെൻ്റാനിൽ ഉള്ളിൽ ചെന്ന് കുഞ്ഞ് മരിച്ചത്. കുട്ടി അവശയായപ്പോൾ കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നില്ല. 2023 മാർച്ചിലായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ഹന്ന ബൗലെറ്റ് എന്ന പെൺകുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് സുഖമില്ലെന്ന് കണ്ടിട്ടും 911-ൽ വിളിച്ച് സഹായം തേടാൻ മാതാപിതാക്കൾ ഏകദേശം 7 മണിക്കൂർ വൈകിയതായി കോടതി കണ്ടെത്തി. മരുന്ന് അകത്തെത്തിയ ഉടൻ തന്നെ വൈദ്യസഹായം നൽകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. മാലിന്യങ്ങളും മയക്കുമരുന്ന് ഉപകരണങ്ങളും ചിതറിക്കിടന്ന് ഞെട്ടിക്കുന്ന സാഹചര്യത്തിലായിരുന്നു ഇവരുടെ വീട്.

2024 ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ് ഗാരി ബ്രൂസ്. കുട്ടിയുടെ അമ്മ സബ്രീന ബൗലെറ്റ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഇവർക്കുള്ള ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. ലഹരിമരുന്നിന്റെ ഉപയോഗം കുടുംബങ്ങളെയും പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷയെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ ഭയാനകമായ ഉദാഹരണമാണ് സംഭവമെന്ന് കോടതി നിരീക്ഷിച്ചു.
