ടൊറൻ്റോ : ഫെഡറൽ സർക്കാർ കുടിയേറ്റ നയം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ടൊറൻ്റോ നഗരമധ്യത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ക്വീൻ സ്ട്രീറ്റ് വെസ്റ്റിനും ബേ സ്ട്രീറ്റിനും സമീപമുള്ള നഥാൻ ഫിലിപ്സ് സ്ക്വയറിൽ പ്രതിഷേധക്കാരും കുടിയേറ്റത്തെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ എട്ട് പേരെ ടൊറൻ്റോ പൊലീസ് അറസ്റ്റ് ചെയ്തു. മിൽട്ടണിൽ നിന്നുള്ള മഹ്‌നൂർ മൊഹുദ്ദീൻ (25), ടൊറൻ്റോ സ്വദേശികളായ ജെന്നിഫർ വോങ് (35), കൈൽ സ്റ്റീഫൻസ് (35), വുഡ്രോ ഫ്രേസർ-ബോയ്ചുക്ക് (31), ഡാർസി ബെലാഞ്ചർ (50), ബ്രൈൻ വില്യംസ് (24), ചാൾസ് കാക്കി (27), ഓട്ടവയിൽ നിന്നുള്ള 23 വയസ്സുള്ള ആബെ ബെർഗ്ലാസ് എന്നിവരാണ് അറസ്റ്റിലായത്.

‘കാനഡ ഫസ്റ്റ് മൂവ്‌മെൻ്റ്’ (Canada First Movement) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആൻ്റി ഇമിഗ്രേഷൻ റാലി നടന്നത്. രാജ്യത്തെ കുടിയേറ്റ സംവിധാനം താളംതെറ്റിയെന്നും നികുതിപ്പണം വിദേശ യുദ്ധങ്ങൾക്കും കുടിയേറ്റക്കാർക്കും വേണ്ടി ചിലവഴിക്കുന്നതിന് പകരം കാനഡയിലെ ഭവനരഹിതർക്കും ആരോഗ്യ മേഖലയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നും സംഘടനയുടെ സ്ഥാപകൻ ജോ അനിഡ്ജർ പറഞ്ഞു.
