ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും അവരുടെ വീടിനുള്ളിൽ വെടിവെച്ചു കൊന്ന കേസിൽ മുൻഭർത്താവ് അറസ്റ്റിലായി. ഷിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കി (39) ആണ് ശനിയാഴ്ച പിടിയിലായത്. ഡിസംബർ 30-നാണ് ഒഹായോയിലെ കൊളംബസിലുള്ള വീടിനുള്ളിൽ ദന്തഡോക്ടറായ സ്പെൻസർ ടെപ്പെ (37), ഭാര്യ മോണിക് ടെപ്പെ (39) എന്നിവരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സ്പെൻസർ ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കണ്ടെത്തിയത്. ദമ്പതികളുടെ രണ്ട് ചെറിയ കുട്ടികൾ സംഭവസമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കേറ്റില്ല.സി.സി.ടി.വി ദൃശ്യങ്ങളും പരിസരത്തെ നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മക്കിയിലേക്ക് പോലീസ് എത്തിയത്. നിലവിൽ ഷിക്കാഗോയിൽ വാസ്കുലർ സർജനായി ജോലി ചെയ്യുകയായിരുന്നു മൈക്കൽ മക്കി.സംഭവദിവസം പുലർച്ചെ 2 മണിക്കും 5 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് കരുതപ്പെടുന്നു.

ഇലിനോയിലെ വിന്നെബാഗോ കൗണ്ടിയിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മോണികും മക്കിയും 2017-ലാണ് വിവാഹമോചിതരായത്. ഇവർക്ക് കുട്ടികളില്ല. നീണ്ട അഞ്ച് വർഷത്തെ ദാമ്പത്യം ആഘോഷിക്കാൻ ഒരു മാസം ബാക്കിനിൽക്കെയാണ് ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ടത്. മക്കിയെ ഉടൻ തന്നെ ഒഹായോയിലേക്ക് എത്തിച്ച് വിചാരണ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
