ചെന്നൈ: പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നു സംഭവിച്ചത് പോലെ വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ തന്നെയാണ് അന്നും പ്രശ്നം നേരിട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്. ഭൗമനിരീക്ഷണത്തിനായുള്ള ‘അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തേണ്ടിയിരുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 10:17-നാണ് പിഎസ്എൽവി-സി 62 വിക്ഷേപിച്ചത്.

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. വിക്ഷേപണത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ ഉടൻ പുറത്തുവിടും.
