ഫ്രെഡറിക്ടൺ : ന്യൂ ബ്രൺസ്‌വിക്കിൽ ഇൻഫ്ലുവൻസ കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ 290 ശതമാനവും മൊത്തം കേസുകളിൽ 400 ശതമാനവും വർധനയുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ പടരുന്ന ‘ഇൻഫ്ലുവൻസ എ (H3N2)’ എന്ന വൈറസ് വകഭേദം പ്രായമായവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളില്ലാത്തവർ എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ ഒഴിവാക്കണമെന്നും പകരം 811 എന്ന നമ്പറിലോ ഫാർമസികളിലോ ബന്ധപ്പെടണമെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഈവ്സ് ലെഗർ അഭ്യർത്ഥിച്ചു.

വാക്സിനേഷൻ നിരക്ക് കുറഞ്ഞതാണ് രോഗവ്യാപനം ശക്തമാകാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 23 ശതമാനം ആളുകൾ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. ഈ വർഷത്തെ വാക്സിൻ പുതിയ വകഭേദത്തിനെതിരെ പൂർണ്ണ ഫലപ്രദമല്ലെങ്കിലും, അത് രോഗബാധയുടെ തീവ്രത കുറയ്ക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടാൽ മാത്രം എമർജൻസി വിഭാഗത്തെ സമീപിക്കാൻ ആരോഗ്യമന്ത്രി ഡോ. ജോൺ ഡോർണൻ നിർദ്ദേശിച്ചു.
