എഡ്മിന്റൻ : പ്രവിശ്യയിലെ ആശുപത്രികളിൽ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാനും രോഗികൾക്ക് മുൻഗണനാക്രമത്തിൽ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ‘ട്രയാഷ് ലെയ്സൺ ഫിസിഷ്യൻ’ (Triage Liaison Physician) തസ്തികകൾ പുനഃസ്ഥാപിക്കാൻ നടപടിയുമായി ആൽബർട്ട സർക്കാർ. എഡ്മിന്റനിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി എട്ടു മണിക്കൂർ കാത്തിരുന്ന ഇന്ത്യൻ വംശജൻ മരണപ്പെട്ട സംഭവത്തെത്തുടർന്നാണ് ഈ നീക്കം. ഫെബ്രുവരി ഒന്നു മുതൽ എഡ്മിന്റനിലെയും കാൽഗറിയിലെയും അഞ്ച് പ്രധാന ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കും. ട്രയാഷ് നഴ്സുമാർക്കൊപ്പം പ്രവർത്തിക്കുന്ന ഡോക്ടർമാർ, വെയ്റ്റിങ് റൂമിലുള്ള രോഗികളെ പരിശോധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തിരിച്ചറിയുകയും അവർക്ക് ആവശ്യമായ രക്തപരിശോധനയോ മറ്റ് നിർദ്ദേശങ്ങളോ നൽകുകയും ചെയ്യും.

സർക്കാരിന്റെ ഈ തീരുമാനത്തെ ആൽബർട്ട മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ, ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും നഴ്സിങ് ജീവനക്കാരുടെ ക്ഷാമവുമാണ് യഥാർത്ഥ പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടി. വെറും ഡോക്ടർമാരെ നിയമിക്കുന്നത് കൊണ്ട് മാത്രം തിരക്ക് കുറയില്ലെന്നും, നിസ്സാര രോഗങ്ങളുമായി എത്തുന്നവരെ ക്ലിനിക്കുകളിലേക്ക് മാറ്റാനും ദീർഘകാല പരിചരണം ആവശ്യമുള്ളവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനുമുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.
