എഡ്മിന്റൻ : ആൽബർട്ടയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം രണ്ടാഴ്ചയ്ക്കുള്ളിൽ ആറ് പേർ മരണപ്പെട്ടതായി റിപ്പോർട്ട്. മതിയായ ജീവനക്കാരില്ലാത്തതും ആശുപത്രികളിൽ ബെഡുകൾ ഒഴിവില്ലാത്തതും കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികൾ മണിക്കൂറുകളോളം വെയ്റ്റിങ് റൂമുകളിൽ കാത്തിരിക്കേണ്ടി വരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. നെഞ്ചുവേദനയുമായി എത്തിയ മധ്യവയസ്കൻ എട്ട് മണിക്കൂർ കാത്തിരുന്ന ശേഷം മരണപ്പെട്ടതും, ബാക്ടീരിയൽ അണുബാധയേറ്റ വ്യക്തിക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതും ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഡോക്ടർമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിലുണ്ട്. നിലവിലെ സാഹചര്യം കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നും ഇത് വലിയൊരു പ്രതിസന്ധിയുടെ തുടക്കം മാത്രമാണെന്നും ഡോക്ടർ പോൾ പാർക്ക്സ് മുന്നറിയിപ്പ് നൽകുന്നു.

ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. നഗരങ്ങളിലെ ജനസംഖ്യ ഇരട്ടിയായിട്ടും പുതിയ ആശുപത്രികൾ നിർമ്മിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ട്രോക്ക് വന്നവരും ഹൃദയാഘാതം സംഭവിച്ചവരും പോലും മണിക്കൂറുകളോളം വീൽചെയറിലിരുന്ന് കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് ഡോക്ടർമാർ ആരോപിച്ചു. എന്നാൽ മരണങ്ങൾ അപ്രതീക്ഷിതമല്ലെന്നും ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാല പദ്ധതിയൊരുക്കുകയാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
