എഡ്മിന്റൻ: നഗരത്തിലെ ആശുപത്രികളിലെ എമർജൻസി റൂമുകളിൽ അനുഭവപ്പെടുന്ന കടുത്ത തിരക്കും നീണ്ട കാത്തിരിപ്പും പരിഗണിച്ച് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിപി (NDP). എമർജൻസി വിഭാഗങ്ങളിൽ ചികിത്സ വൈകിയത് മൂലം ആറ് മരണങ്ങൾ സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന ഡോക്ടർമാരുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണിത്. എമർജൻസി റൂമുകൾ മരണ റൂമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അടിയന്തര ചികിത്സ ലഭിക്കേണ്ടവർ പോലും വരാന്തകളിൽ മരണത്തിന് കീഴടങ്ങുന്ന അവസ്ഥയാണെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഡിസംബറിൽ എഡ്മിന്റനിൽ നെഞ്ചുവേദനയുമായി എട്ട് മണിക്കൂറോളം ചികിത്സ കാത്തിരുന്ന് മരണപ്പെട്ട 44-കാരനായ പ്രശാന്ത് ശ്രീകുമാറിന്റെ സംഭവം വലിയ വാർത്തയായിരുന്നു. ഇത്തരത്തിൽ ആറോളം മരണങ്ങളും മുപ്പതിലധികം ഗുരുതര സാഹചര്യങ്ങളും ആശുപത്രികളിലെ തിരക്ക് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എമർജൻസി വിഭാഗങ്ങളിലെ കടുത്ത തിരക്ക് മൂലം രോഗനിർണ്ണയം വൈകുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതായി ആൽബർട്ട മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുകയും ആവശ്യത്തിന് ജീവനക്കാരെയും ബെഡുകളെയും സജ്ജമാക്കുകയും ചെയ്യുന്നത് വരെ അടിയന്തരാവസ്ഥ തുടരണമെന്നാണ് എൻഡിപിയുടെ ആവശ്യം. നിലവിലെ സാഹചര്യം ഒരു പ്രതിസന്ധിയായി പ്രഖ്യാപിക്കുന്നതിലൂടെ മാത്രമേ കൂടുതൽ ഫണ്ടും അടിയന്തര ഇടപെടലുകളും ഉറപ്പാക്കാൻ സാധിക്കൂ എന്ന് എൻഡിപി യുണൈറ്റഡ് കൺസർവേറ്റീവ് സർക്കാരിനോട് വ്യക്തമാക്കി. രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണമെന്നാണ് ആരോഗ്യ മേഖലയിലുള്ളവരും ആവശ്യപ്പെടുന്നത്.
