ഷിക്കാഗോ: ഷിക്കാഗോ നഗരത്തിലും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും അതിശൈത്യത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി പത്ത് മണി മുതൽ ബുധനാഴ്ച രാവിലെ വരെ കുക്ക്, ഡ്യുപേജ്, ലേക്ക് തുടങ്ങിയ കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ സബർബുകളിൽ നാല് ഇഞ്ചിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച രാവിലെയുള്ള യാത്രക്കാരെയും ജോലിക്കു പോകുന്നവരെയും ഇത് സാരമായി ബാധിച്ചേക്കാം. കാഴ്ചപരിധി കുറയാനും റോഡുകളിൽ വഴുക്കലുണ്ടാകാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്ച ശക്തമാകുമ്പോൾ തെക്കൻ മേഖലകളിൽ രണ്ട് ഇഞ്ചിൽ താഴെയാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ലാറി മൗറി അറിയിച്ചു.

മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ മേഖലയിലേക്ക് അതിശക്തമായ ആർട്ടിക് ശീതകാറ്റ് എത്തുന്നത് താപനില കുത്തനെ താഴാൻ കാരണമാകും. വ്യാഴാഴ്ച താപനില 20 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴുമെങ്കിലും വെള്ളിയാഴ്ചയാകും ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുക. കാറ്റിന്റെ വേഗത കൂടി കണക്കിലെടുക്കുമ്പോൾ തണുപ്പ് മൈനസ് 35 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കാമെന്നാണ് പ്രവചനം. അതിശൈത്യത്തെ നേരിടാൻ ഷിക്കാഗോ നഗരത്തിൽ വിവിധയിടങ്ങളിൽ വാമിങ് സെന്ററുകൾ തുറന്നിട്ടുണ്ട്. ഈ മാസാവസാനം വരെ കുറഞ്ഞ താപനില തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
